'ബുൾഡോസർ രാജ് പോലെയുള്ള വേറൊരു മാതൃക, പിന്നിൽ രാഷ്ട്രീയ താൽപര്യം': എംഎൽഎ ഓഫീസ് ഒഴിയാനാവശ്യപ്പെട്ടതിൽ വി.കെ പ്രശാന്ത്
'ഇവിടെ കൗൺസിലർ വിളിച്ച് എംഎൽഎയോട് ഒഴിയാൻ പറയുകയാണ്. ഇത് എവിടുത്തെ ന്യായമാണ്?'- വി.കെ പ്രശാന്ത് ചോദിച്ചു
തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാനാവശ്യപ്പെട്ടതിൽ രൂക്ഷപ്രതികരണവുമായി വി.കെ പ്രശാന്ത്. ഉത്തരേന്ത്യയിലെ ബുൾഡോസർ രാജ് പോലെയുള്ള വേരൊരു മാതൃകയാണെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും വി.കെ പ്രശാന്ത് പറഞ്ഞു.
'കൗൺസിലറുടെ ഓഫീസിന് ചില സൗകര്യക്കുറവുകളുണ്ട്. അത് കൊണ്ട് എംഎൽഎയുടെ ഓഫീസ് കൂടി എടുക്കേണ്ടതുണ്ടെന്നും മാറണം എന്നുമാണ് പറഞ്ഞത്. ഏഴ് വർഷമായി അവിടെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ മേയറായപ്പോഴാണ് കോർപറേഷൻ കെട്ടിടങ്ങളിൽ കൗൺസിലർമാർക്ക് കേന്ദ്രങ്ങൾ അനുവദിക്കുന്നത്. അത് ഒഴിയാൻ പറയാൻ നിയമപരമായ രീതിയുണ്ട്. ആദ്യം തീരുമാനം റദ്ദാക്കണം. അങ്ങനെ റദ്ദാക്കി സെക്രട്ടറി നോട്ടീസ് നൽകുമ്പോഴാണ് നടപടിക്രമം ആകുക. ഇവിടെ കൗൺസിലർ വിളിച്ച് എംഎൽഎയോട് ഒഴിയാൻ പറയുകയാണ്. ഇത് എവിടുത്തെ ന്യായമാണ്? ഇത് ശരിയായ രീതിയില്ല- വി.കെ പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ, സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്.
Watch Video