'രാഹുലിനെതിരെ ഉചിതമായ നടപടി വേണ്ട സമയത്ത് എടുക്കും': സണ്ണി ജോസഫ്
കൂടുതൽ നടപടികൾ ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ട്
ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി വേണ്ട സമയത്ത് എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പരാതി കിട്ടിയപ്പോൾ ഉടൻ ഡിജിപിക്ക് കൈമാറി. കടുത്ത നടപടി സ്വീകരിക്കാൻ നടപടി ക്രമങ്ങളുണ്ട്. കൂടുതൽ നടപടികൾ ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും സണ്ണി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ നേതാക്കളുമായി കൂടി ആലോചിക്കേണ്ടതുണ്ട്. നടപടി വേണ്ട സമയത്ത് സ്വീകരിക്കും. സംഘടന നടപടികൾ മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട് പോയ സ്വർണം തിരികെ കിട്ടാൻ നടപടി വേണമെന്നും സണ്ണി ജോസഫ് . കുറ്റക്കാരെ മാർക്സിസ്റ്റ് പാർട്ടി സംരക്ഷിക്കുകയാണ്. സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തും എന്നതിനാലാണ് അറസ്റ്റിലായവരെ ഇപ്പോഴും സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ഗോവിന്ദൻ മാഷ് അല്ല തന്‍റെ മാതൃക. കളവ് കേസിൽ ജയിലിൽ കിടക്കുന്നവരെ സംരക്ക്ഷിക്കുന്നത് പോലെ ഉള്ള നിലപാട് അല്ല തന്‍റേത്. ഉചിതമായ തീരുമാനം എടുക്കാൻ ഉള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സിപിഎം നേതാക്കൾക്ക് എതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നല്ലോ .പി.ശശിക്കും ഗോപി കോട്ട മുറിക്കലിനും എതിരെ എന്ത് നടപടി സിപിഎം എടുത്തു. പരാതിക്കാരനെതിരെയാണ് നടപടി എടുത്തത്. താനൊരു ചെറിയ പ്രവർത്തകനാണ്. തന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള സഹകരണം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.