സമരത്തിന്റെ പുതിയഘട്ടത്തിലേക്ക് കടന്ന് ആശമാർ; 'രാപകൽ സമരയാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം
45 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 17 ന് തലസ്ഥാനത്ത് സമാപിക്കും
തിരുവനന്തപുരം: ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകൽ സമരയാത്ര' യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം. രാവിലെ 10 മണിക്ക് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും.45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.
ആശാ വർക്കർമാരുടെ ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും മുടങ്ങാതെ 5 -ാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര യത്ര.
ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം നടക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 84 ദിവസം പിന്നിട്ടിട്ടും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന 'രാപകൽ സമര യാത്ര' സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ൻ്റെ നേതൃത്വക്കിലാണ് സമരയാത്ര. ഇന്ന് ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടത്തും. യാത്ര വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് സമാപിക്കും. ഇന്ന് രാത്രി യാത്രയിൽ പങ്കെടുക്കന്ന സമര അംഗങ്ങൾ കാഞ്ഞങ്ങാട് ടൗണിൽ തന്നെ അന്തിയുറങ്ങും. യാത്രയുടെ രണ്ടാം നാൾ പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം,ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളില്‍ പര്യടനം നടത്തി തുടർന്ന്, കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.