മദ്യവിൽപ്പന ഇനി കെഎസ്ആർടിസി സ്റ്റാൻഡുകളിലും; പച്ചക്കൊടി കാട്ടി ഗതാഗത വകുപ്പ്

"ബെവ്‌കോ കേരളത്തിൽ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ. നല്ല വാടക ഓഫർ ചെയ്യുന്ന ആരായാലും കടമുറികള്‍ വാടകയ്ക്ക് കൊടുക്കും"

Update: 2021-09-04 06:41 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റാൻഡുകളിലെ അടഞ്ഞുകിടക്കുന്ന കടമുറികൾ ബെവ്‌കോക്ക് വാടകയ്ക്ക് നൽകാൻ ഗതാഗത വകുപ്പ് തീരുമാനം. കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. ബെവ്‌കോയ്ക്ക് മാത്രമല്ല, നല്ല വാടക തരുന്ന ആർക്കും അടഞ്ഞു കിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകുമെന്ന് വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.

'വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കടമുറികളും കെട്ടിടങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ നിയമതടസ്സങ്ങളില്ല. ബെവ്‌കോ ഔട്ട്‌ലറ്റിന് മാത്രമല്ല, കേരളത്തിലെ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെഎസ്ആർടിയിയുടെ കടമുറികൾ വാടകയ്ക്ക് കൊടുക്കാൻ സന്നദ്ധമാണ്. നിയമവിധേയമായി മാത്രമേ വാടകയ്ക്ക് നൽകൂ. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും നടത്തില്ല. പലയിടത്തും ആളുകൾ മദ്യശാലകൾക്ക് മുമ്പിൽ ക്യൂ നിൽക്കുന്നതാണ് തിരക്കുണ്ടാക്കുന്നത്. കൂടുതൽ വരുമാനമുണ്ടാക്കണം. നല്ല വാടക ഓഫർ ചെയ്യുന്ന ആരായാലും കൊടുക്കും.' - മന്ത്രി പറഞ്ഞു.

മദ്യവിൽപ്പന ശാലകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദം അദ്ദേഹം തള്ളി. 'ബെവ്‌കോ കേരളത്തിൽ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ല. മദ്യം വാങ്ങി ബസ്സിൽ കയറി കൊണ്ടു പോകുന്നുണ്ടല്ലോ. സ്റ്റാൻഡിൽ വച്ച് ഉപയോഗിക്കാൻ പാടില്ലല്ലോ. ഒരിടത്തും കാണാത്ത അച്ചടക്കമല്ലേ ബെവ്‌കോയ്ക്ക് മുമ്പിൽ കാണുന്നത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയ്താൽ കർശനമായി നേരിടും'- അദ്ദേഹം വ്യക്തമാക്കി. 

Full View

നേരത്തെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിലെ പമ്പുകളിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറക്കാനുള്ള സൗകര്യം നൽകിയിരുന്നു.  ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വാടക നൽകുമെന്ന് കെഎസ്ആർടിസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News