ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാൻ ബില്‍; നടപടികള്‍ ആരംഭിച്ച് സർക്കാർ

പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.

Update: 2022-11-22 03:52 GMT
Advertising

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക.

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആർട്സ് ആന്‍റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും.

ഒരു ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി സര്‍ക്കാര്‍ തേടിയേക്കും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പ് ഉള്ളത് കൊണ്ട് ബില്‍ ഐകകണ്ഠേന പാസാക്കാന്‍ സാധ്യതയില്ല. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് അതൃപ്തിയുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ചുരുക്കം. രാജ്ഭവനില്‍ പൊടിയടിച്ച് ഇരിക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിനൊപ്പം ഈ ബില്‍ കൂടി ചേരുമ്പോള്‍ അത് നിയമമാവണമെങ്കില്‍ സര്‍ക്കാരിന് നിയമവഴി തേടേണ്ടി വരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News