മുട്ടിൽ മരം മുറി : 'പ്രതികൾക് ശിക്ഷ ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണം'; മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യു

കർഷകരെ ബലിയാടാക്കി യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുക്കുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു

Update: 2025-10-27 08:19 GMT
Editor : Lissy P | By : Web Desk

 വയനാട്: മുട്ടിൽ മരം മുറി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യു. കർഷകരെ ബലിയാടാക്കി യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുക്കുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു.യഥാർത്ഥ പ്രതികൾക് ശിക്ഷ ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് ജോസഫ് മാത്യു മീഡിയവണിനോട് പറഞ്ഞു.

അതിനിടെ, മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളായ കർഷകർക്ക് വനം വകുപ്പ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത് . കർഷകർ നൽകിയ അപ്പീലിൽ അപാകതയുണ്ടെന്ന് കാണിച്ചായിരുന്നു നോട്ടീസ്. കർഷകർക്ക് പ്രശ്നമില്ല എന്ന് മന്ത്രി പറയുമ്പോഴും ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ടു പോവുകയാണ്.  വനം വകുപ്പ് നടപടിക്ക് പിന്നാലെ കർഷകരും ആശങ്കയിലാണ്.

Advertising
Advertising

കർഷകരെ കബളിപ്പിച്ച് അഗസ്റ്റിൻ സഹോദരന്മാർ മരം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ കർഷകർക്ക് നടപടി നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. കർഷകരെ സംരക്ഷിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

2020 - 21ലാണ് വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് മുട്ടില്‍ മരം മുറിക്കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News