സി.പി.എം ആഹ്വാനം ചെയ്യുന്നത് പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ: പിഎംഎ സലാം

'മതസ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് വിശ്വാസികളോട് പറയാൻ പാടില്ലെന്നത് കമ്മ്യൂണിസ്റ്റ് അജണ്ട'

Update: 2021-12-01 14:33 GMT
Advertising

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളികളിൽ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. മതസ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് വിശ്വാസികളോട് പറയാൻ പാടില്ലെന്നത് കമ്മ്യൂണിസ്റ്റ് അജണ്ടയാണെന്നും മഹല്ലുകളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണമെന്നും സലാം പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്‌ലിംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞിരുന്നു. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ ഇത് ഊർജ്ജം നൽകുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News