കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്‌കൂളിലെ ക്രമക്കേട്; അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറി
സ്ഥാപനത്തിൻ്റെ ട്രഷറർ ഹമീദ് ഫൈസി അമ്പലക്കടവും സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിയും ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു
മലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്കൂളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറി. റിപ്പോർട്ടിൻമേൽ തുടർ നടപടികൾ ഉണ്ടാകാനാണ് സാധ്യത. നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതികാരൻ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ സ്ഥാപനത്തിൻ്റെ ട്രഷറർ ഹമീദ് ഫൈസി അമ്പലക്കടവും സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിയും ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്കൂളിലെ മൂന്ന് അധ്യാപകർ വ്യാജരേഖയുണ്ടാക്കി സർക്കാർ ശമ്പളം വാങ്ങി എന്ന മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് എജ്യുകേഷൻ, വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ശമ്പളമായി കൈപറ്റിയ തുകയും പിഴപലിശയും അടക്കം ഒരുകോടി രൂപ തിരിച്ച് പിടിക്കണം എന്നത് അടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.
സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയ അതേ കാലയളവിലാണ് സർക്കാർ ശമ്പളവും കൈപറ്റിയത് എന്നാണ് വണ്ടൂർ എ.ഇ.ഒ യുടെയും , മലപ്പുറം ഡി.ഇ.ഇയുടെയും അന്വേഷണത്തിൽ തെളിഞ്ഞത്. ജോലി ചെയ്ത അധ്യാപകരെ തഴഞ്ഞാണ് വ്യാജ രേഖയുണ്ടാക്കിയവർക്ക് സ്ഥിരം നിയമനം നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു.
സർക്കാർ പണം തിരിച്ച് പിടിക്കുന്ന നടപടി ഉടൻ ഉണ്ടാകാനാണ് സാധ്യത. വ്യാജ രേഖ ഉണ്ടാക്കിയത് അടക്കം ഉള്ള സംഭവത്തിൽ തുടർ നടപടികൾ തടയാനും ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ് . സ്കൂൾ മാനേജറെ മാറ്റി വണ്ടൂർ എ.ഇ.ഒ, സ്കൂളിൻ്റെ ചുമതല ഏറ്റെടുക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
അനാഥാലയത്തിന് കീഴിലെ സ്കൂളിൽ തട്ടിപ്പ് നടന്നത് ദാറുന്നജാത്ത് സൊസൈറ്റി യോഗം ഗൗരവമാണെന്ന് വിലയിരുത്തി. നിലവിലെ സാഹചര്യം സൊസൈറ്റി പ്രസിഡൻ്റായ സാദിഖലി ശിഹാബ് തങ്ങളെ മറ്റ് ഭാരവാഹികൾ അറിയിച്ചു.