കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു
കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്
കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്നുമാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡാണ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണം. നിലവിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം വന്നത്. ഡിസംബർ ആറിനായിരുന്നു പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. കാലാവധി നീട്ടണമെന്ന മുസ്‌ലിം സംഘടനകളും വിവിധ സ്ഥാപന മാനേജ്‌മെന്റുകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചത്.