രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ ജുഡീഷ്യൽ ഗൂഢാലോചന സംശയിക്കുന്നു: ടി സിദ്ദീഖ് എം.എല്‍.എ

'ഗുജറാത്തിലെ ഒരു കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട. വയനാടിനെ എം.പി ഇല്ലാതെ അനാഥമാക്കിയതിന്റെ ഉത്തരവാദി മോദിയാണ്'

Update: 2023-07-07 09:22 GMT

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ ജുഡീഷ്യൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി ടി. സിദ്ദീഖ് എം.എൽ.എ. 'രാഹുൽ ഗാന്ധിയെ നേർക്കുനേരെ നേരിടാൻ മോദിക്ക് പേടിയാണ്. ഗുജറാത്തിലെ ഒരു കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട. വയനാടിനെ എം.പി ഇല്ലാതെ അനാഥമാക്കിയതിന്റെ ഉത്തരവാദി മോദിയാണ്'. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി അപകീർത്തി കേസിൽ വിധി പ്രസ്താവിച്ചത്. സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം. പ്രച്ചാക്കാണ് വിധി പറഞ്ഞത്. വിധി എതിരായതിനാൽ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കും. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertising
Advertising

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്. കോടതി വിധി പുറത്തു വന്ന് 24 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചു.

അപകീർത്തി കേസിൽ കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ട് വർഷം തടവും പിഴയുമാണ് സൂറത്ത് കോടതി വിധിച്ചത്. അംഗത്തെ സഭയിൽ നിന്ന് പുറത്താക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ രണ്ടു വർഷം തടവ് ലഭിച്ചതാണ് ലോക്‌സഭയുടെ വാതിൽ പുറത്തേക്ക് തുറന്നത്. മജിസ്ട്രേറ്റ് കോടതിയും സെഷൻ കോടതിയും രാഹുലിന് എതിരായതോടെയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് മാറ്റി. വേനലവധി കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ഉത്തരവ് പാറയാനുള്ള തീയതി പ്രഖ്യാപിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News