'ഡൽഹിയിലുള്ള ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ല'; അവഹേളന പരാമര്‍ശവുമായി എം.എം മണി

മണി പറഞ്ഞത് പോലെ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്‍റേതെന്നും ആനിരാജ

Update: 2022-07-16 06:43 GMT
Editor : ijas
Advertising

ഇടുക്കി: സി.പി.ഐ നേതാവ് ആനിരാജയെയും അവഹേളിച്ച് സി.പി.ഐ.എം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. ഡൽഹിയിലുള്ള ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മണി കെ.കെ രമക്കെതിരെ കൂടുതൽ പറഞ്ഞേനെയെന്നും പറഞ്ഞു. സമയം കിട്ടിയാൽ ഭംഗിയായി പറഞ്ഞേനെയെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.

അതെ സമയം എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ നേതാവ് ആനി രാജയും രംഗത്തുവന്നു. മണി പറഞ്ഞത് പോലെ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്‍റേതെന്നും ആനിരാജ ഡൽഹിയിൽ പറഞ്ഞു.

വടകര എം.എല്‍.എ കെ.കെ രമക്കെതിരെ എം.എം മണി എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News