പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തി; ആർ.ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി
സംഭവം ഗൗരവതരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. സംഭവം ഗൗരവതരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു. സംഭവം സൈബർ പൊലീസിൽ റിപ്പോർട്ട് ചെയ്തു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്ത് വന്നിരുന്നു.