'ഈരാറ്റുപേട്ട പൊലീസ് ആർ.എസ്.എസിന്‍റെ ബി ടീം' : മുസ്‍ലിം ലീഗ്

ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രമാക്കിയ എസ്.പി റിപ്പോർട്ടിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ ഭയന്നിട്ടുണ്ടായ പക പോക്കൽ നടപടിയുടെ ഭാഗമാണിതെന്നും മുസ്‍ലിം ലീഗ് ആരോപിച്ചു

Update: 2023-10-22 09:55 GMT
Advertising

കോട്ടയം : ഈരാറ്റുപേട്ട പൊലീസ് ആർ.എസ്.എസിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി. ലോകം മുഴുവനും പീഡിത ജനവിഭാഗമായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജനം തെരുവിലിറങ്ങിയിരിന്നു . ഈരാറ്റുപേട്ടയിൽ വളരെ സമാധാനപരമായും അച്ചടക്കത്തോടും കൂടി ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമിന്റെ നേതൃത്ത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരിൽ കേസ് എടുത്തത് ദുരുദ്ദേശപരവും ഒരു നാടിനെ മുഴുവൻ മോശമാക്കാനുള്ള ചിലരുടെ കുൽസിത ശ്രമങ്ങളുടെ ഭാഗവുമാണ്. ഇത്തരം കാര്യങ്ങൾ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ആവർത്തിക്കുന്നത് പൊലീസിന്റെ സംഘ പരിവാർ മനോഭാവത്തെയാണ് കാണിക്കുന്നത്. ഇത് പോലുള്ള കാര്യങ്ങൾ പൊലീസിന്റെ ഭാഗത്തു നിന്നും ഇനി ആവർത്തിക്കപ്പെടരുത്. അതിന് വേണ്ടുന്ന നടപടികൾ ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് പൊലീസിനെ സംഘപരിവാറിൽ നിന്നും മോചിപ്പിക്കണമെന്നും മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു.


ഈ കേസ് ഈരാറ്റുപേട്ടയെ തീവ്രവാദി കേന്ദ്രമാക്കിയ എസ്.പി റിപ്പോർട്ടിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ ഭയന്നിട്ടുണ്ടായ പക പോക്കൽ നടപടിയുടെ ഭാഗമാണ്. എന്നാൽ ഇത്തരം ഉമ്മാക്കി കാട്ടിയാൽ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. ഇതൊക്കെ എങ്ങനെ നേരിടണമെന്ന് അറിയാം. സമാധാനപരമായി പ്രകടനം നടത്തിയതിന്റെ പേരിൽ കേസ് എടുത്ത നേതാക്കൾക്ക് മുസ്‍ലിം ലീഗിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും കേസിന് വേണ്ട എല്ലാ നിയമ സഹായങ്ങളും മുസ്‍ലിം ലീഗ് ചെയ്ത് നൽകുകയും ചെയ്യും.


ഈരാറ്റുപേട്ടയിലെ മത സാമുദായിക നേതാക്കളുടെ പേരിൽ എടുത്തിരിക്കുന്ന കേസ് സി.പി.ഐ.എമ്മിന്‍റെയും എം.എൽ.എയുടെയും അറിവോട് കൂടിയാണോയെന്നും വ്യക്തമാക്കണമെന്ന് മുസ്‍ലിം മുനിസിപ്പൽ പ്രസിഡന്റ്‌ അൻവർ അലിയാർ, ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Similar News