എ.ഡബ്ല്യൂ.എച്ച്.ഒ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം; അടിയന്തരയോഗം വിളിച്ച് എറണാകുളം കലക്ടർ
എ.ഡബ്ല്യൂ.എച്ച്.ഒ അധികൃതരും ഫ്ലാറ്റിലെ താമസക്കാരും എഞ്ചിനിയർമാരും യോഗത്തിൽ പങ്കെടുക്കും.
കൊച്ചി: വൈറ്റിലയിലെ എ.ഡബ്ല്യൂ.എച്ച്.ഒ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് അടിയന്തരയോഗം വിളിച്ച് എറണാകുളം കലക്ടർ. ബുധനാഴ്ച കലക്ടറുടെ ചേംബറിലാണ് യോഗം. എ.ഡബ്ല്യൂ.എച്ച്.ഒ അധികൃതരും ഫ്ലാറ്റിലെ താമസക്കാരും എഞ്ചിനിയർമാരും യോഗത്തിൽ പങ്കെടുക്കും.
വൈറ്റിലയിലെ എ.ഡബ്ല്യൂ.എച്ച്.ഒ സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന വിവിധ ഏജൻസികളുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലാ കലക്ടർ അടിയന്തരയോഗം വിളിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നടത്തിയ പഠന റിപ്പോർട്ടാണ് ഒടുവിൽ പുറത്തുവന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ എക്സിക്യൂട്ടീവ് എഞ്ചിനിയർ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ ഫ്ലാറ്റിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
താമസക്കാരുടെ പരാതിയെത്തുടർന്ന് തൃപ്പൂണിത്തുറ നഗരസഭയും ജി.സി.ഡി.എയും ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലും ഫ്ലാറ്റിന് ഗുരുതര ബലക്ഷയമാണ് കണ്ടെത്തിയത്. എ.ഡബ്ല്യൂ.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുൻപാണ് 28 നിലകളിലായി 208 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് വർഷം മുമ്പാണ് ഫ്ലാറ്റിന്റെ ബലക്ഷയം പ്രകടമായത്.