സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നു, കരുവന്നൂരിൽ കൃത്യമായി ഇടപെട്ടു; എം.വി. ഗോവിന്ദൻ

എ.സി മൊയ്തീനെതിരെ ഒരു തെളിവുമില്ലെന്നും എന്നാൽ തെളിവുണ്ടാക്കാൻ വേണ്ടി ചിലരെ ചോദ്യം ചെയ്യുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു

Update: 2023-09-22 10:49 GMT

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേരെ കള്ള പ്രചാരവേല നടക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാം പാർട്ടി പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയെ തകർക്കാനുള്ള കരുവായി കരുവന്നൂരിനെ മാറ്റരുത്. കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കാരണക്കാർ പാർട്ടി നേതൃത്വമാണ് എന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. അപൂർവ സ്ഥലങ്ങളിൽ മാത്രമാണ് ക്രമക്കേട് നടക്കുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആവശ്യമായ ഫലപ്രദമായ ഇടപെടൽ നടക്കുന്നുണ്ട്. ഒന്നും മറച്ചു വെക്കാനില്ലെന്നും ഇഡി നിലപാട് ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

എ.സി മൊയ്തീനെതിരെ ഒരു തെളിവുമില്ലെന്നും എന്നാൽ തെളിവുണ്ടാക്കാൻ വേണ്ടി ചിലരെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. എ.സി മൊയ്തീൻ ചാക്കിൽ കെട്ടി പണം കൊണ്ടുപോകുന്നത് കണ്ടു എന്ന് പറയണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിൻറെ വികസനത്തിന് വലിയ സംഭാവന നൽകിയതാണ് സഹകരണ മേഖല. മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലായിടങ്ങളിലും സഹകരണ മേഖല ഇടപെടുന്നുണ്ട്.സഹകരണ മേഖലയെ കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്ര ശ്രമിക്കുന്നുണ്ടെന്നും സുപ്രിംകോടതിയുടെ ഇടപെടൽ കൊണ്ടാണ് സഹകരണ മേഖല പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News