30 വർഷം മുമ്പുള്ള കടം വീട്ടാനാവാതെ അബ്ദുല്ല മടങ്ങി; ലൂയിസിനെ തേടി പത്രത്തിൽ പരസ്യം നൽകി മകൻ

പ്രതിസന്ധിഘട്ടത്തിൽ താങ്ങായ സ്‌നേഹിതനെ ഒരുതവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല കഴിഞ്ഞ 23ന് ഈ ലോകത്തോട് വിടപറഞ്ഞു. എങ്ങനെയെങ്കിലും ആ കടം വീട്ടണമെന്നാണ് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചതെന്നും നാസർ പറഞ്ഞു.

Update: 2022-02-01 03:45 GMT
Advertising

പിതാവിന്റെ 30 വർഷം മുമ്പുള്ള കടം വീട്ടാൻ പത്രത്തിൽ മകൻ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പെരുമാതുറ മാടൻവിള സ്വദേശിയായിരുന്ന അബ്ദുല്ലയുടെ മകൻ നാസറാണ് പിതാവിന് പണം കടം കൊടുത്ത ലൂയീസിനെ തേടി പരസ്യം നൽകിയത്.

1980 കളിലാണ് അബ്ദുല്ല ഗൾഫിലെത്തിയത്. ജോലി ലഭിക്കാതെ പ്രതിസന്ധിയിലായ അബ്ദുല്ലക്ക് കൊല്ലം സ്വദേശിയായ ലൂയീസ് സാമ്പത്തിക സഹായം നൽകി. ഈ പണം കൊണ്ടാണ് അബ്ദുല്ല പിന്നീട് പിടിച്ചുനിന്നത്. ഒരു ക്വാറിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ലൂയീസിന്റെ അടുത്ത് നിന്ന് മാറിത്താമസിച്ചതോടെ ഇയാളുമായുള്ള ബന്ധം മുറിഞ്ഞു.

നാട്ടിലെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് പഴയ കടത്തെക്കുറിച്ച് അബ്ദുല്ല മക്കളോട് പറഞ്ഞത്. ലൂയീസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് പത്രത്തിൽ പരസ്യം നൽകിയെങ്കിലും ഫലം കണ്ടില്ല.

പ്രതിസന്ധിഘട്ടത്തിൽ താങ്ങായ സ്‌നേഹിതനെ ഒരുതവണയെങ്കിലും വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല കഴിഞ്ഞ 23ന് ഈ ലോകത്തോട് വിടപറഞ്ഞു. എങ്ങനെയെങ്കിലും ആ കടം വീട്ടണമെന്നാണ് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചതെന്നും നാസർ പറഞ്ഞു. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂസിസിനെയോ സഹോദരൻ ബേബിയേയോ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെയാണ് നാസർ വീണ്ടും പരസ്യം നൽകിയിരിക്കുന്നത്.

പരസ്യം കണ്ട് ഒരാൾ വിളിച്ചതായി നാസർ മീഡിയവണിനോട് പറഞ്ഞു. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് വിളിച്ചത്. ഇയാളുടെ പിതാവ് ലൂയീസും മരിച്ചുപോയിട്ടുണ്ട്. പിതാവിന്റെ ഫോട്ടോ അയച്ചുകൊടുക്കാമെന്ന് ഇയാൾ പറഞ്ഞിട്ടിട്ടുണ്ടെന്നും നാസർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News