Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം നിയന്ത്രണവിധേയമാകുന്നു. ആശങ്ക ഒഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം നാലരമണിക്കൂർ കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ വശങ്ങള്‍ തകര്‍ത്ത് വെള്ളം അകത്തേക്ക് പമ്പ് ചെയ്ത് തുടങ്ങി.
അഗ്നിശമനാ സംവിധാനം കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും, സുരക്ഷാ പാളിച്ചയുണ്ടായെന്നും ടി. സിദ്ദീഖ് എംഎൽഎ പറഞ്ഞു. സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നും നഗരത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഫയർ ഫോഴ്സ് സംവിധാനം ശക്തിപ്പെടുത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റുകയും, തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റുകയും, സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ടായിരുന്നു. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.