തദ്ദേശ വാർഡ് വിഭജനത്തിന്റെ കരടിന്മേൽ പരാതി പ്രളയം; 14 ജില്ലകളിൽ നിന്ന് 16,896 പരാതികൾ

മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും അധികം പരാതികൾ

Update: 2024-12-06 01:36 GMT
Editor : ശരത് പി | By : Web Desk

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിന്റെ കരടിന്മേൽ പുനർവിഭജന കമ്മീഷന് ലഭിച്ചത് പരാതികളുടെ പ്രളയം. 14 ജില്ലകളിൽ നിന്നായി 16896 പരാതികളാണ് രേഖാമൂലം ലഭിച്ചത്. സംസ്ഥാനത്താകെ 30 പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കരടിനെതിരെ പരാതി ഉയർന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പരാതി ഉയർന്നിട്ടുള്ളത്. മലപ്പുറത്ത് 2834, കോഴിക്കോട് 2647, തിരുവനന്തപുരത്ത് 2009, കണ്ണൂരിൽ 1527 എന്നാണ് പരാതികളുടെ എണ്ണത്തിലെ ആദ്യ സ്ഥാനങ്ങൾ. ഇടുക്കി ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്, 480 എണ്ണം.

Advertising
Advertising

41 തദ്ദേശസ്ഥാപനങ്ങൾ മാത്രമുള്ള കാസർകോട്ട് നിന്ന് 853 പരാതികൾ ലഭിച്ചു. കോർപ്പറേഷനുകളിൽ ഏറ്റവും കൂടുതൽ പരാതി വന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നാണ്. 874 എണ്ണം. പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം എറണാകുളം കോർപ്പറേഷനും മൂന്നാം സ്ഥാനം തൃശൂർ കോർപ്പറേഷനുമാണ്.

പുനർ വിഭജനത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. പരാതികളിൽ ഭൂരിഭാഗവും ഈ വിഷയത്തിൽ ആയിരിക്കും. ചട്ടങ്ങൾ പാലിച്ചല്ല വിഭജനം എന്നാണ് കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും നിലപാട് എടുത്തിരിക്കുന്നത്. കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതികൾ വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് കാരണമാകും.

ലഭിച്ച ഓരോ പരാതിയിലും പുനർ വിഭജന കമ്മീഷൻ അന്വേഷണം നടത്തും. പബ്ലിക് ഹിയറിങ് നടത്തി പരാതിക്കാരെ നേരിൽ കാണും. എന്നിട്ടാകും അന്തിമ വിജ്ഞാപന പ്രഖ്യാപനം. പരാതികളുടെ പ്രളയത്തിനിടെ ഇത് എത്ര നീളം എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

വാർത്ത കാണാം -

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News