കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ രണ്ടുപേരും കുറ്റക്കാരെന്ന് കോടതി

പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

Update: 2022-12-02 06:00 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ  കേസിൽ രണ്ടുപ്രതികളും കുറ്റക്കാരാണെന്ന് കോടതി. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികൾ.

2018 ഏപ്രിൽ 20നാണ് കോവളത്തിന് സമീപം കണ്ടൽക്കാടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ ലഹരി മരുന്നു നൽകാമെന്ന് പറഞ്ഞു വിദേശ വനിതയെ കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്.

ആദ്യഘട്ടത്തിൽ കേസ് കാര്യക്ഷമമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതി നൽകുകയായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കൊലപാതകം നടന്ന് നാലര വർഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.

പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയതായിരുന്നു നാൽപ്പതുകാരിയായ യുവതി. 2018 മാർച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രിൽ 20ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News