കോവിഡിന് പിന്നാലെ കുട്ടികളില്‍ 'മിസ്ക്'; നാല് മരണം, ജാഗ്രതാ നിര്‍ദേശം
പനി, വയറു വേദന, ത്വക്കിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് 'മിസ്കി'ന്‍റെ ലക്ഷണങ്ങള്‍...
കുട്ടികളിൽ കോവിഡിന് ശേഷം കാണുന്ന മിസ്ക് രോഗബാധ സംബന്ധിച്ച് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടണമെന്നാണ് നിർദ്ദേശം. മിസ്ക് ചികിത്സക്കായി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിതുവരെ നാല് കുട്ടികളാണ് കുട്ടി മിസ്ക് ബാധിച്ച് മരിച്ചത്.
ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ വിനോദും വിദ്യയും ഏഴ് വയസുകാരനായ മകൻ അദ്വൈതിന്‍റെ മരണമുണ്ടാക്കിയ വേദനയിലാണ്. കോവിഡിന് ശേഷം മിസ്ക് മൂർച്ഛിച്ചായിരുന്നു ഈ മാസം ഒന്നിന് അദ്വൈതിന്‍റെ മരണം. ജൂലൈ 24 മുതലാണ് കുട്ടിയിൽ മിസ്കിന്‍റെ ലക്ഷണങ്ങൾ കണ്ടത്. എന്നാൽ ആദ്യം ചികിൽസതേടിയ ആശുപത്രികളിൽ രോഗം തിരിച്ചറിയാനായില്ല. പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റിയപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. നേരത്തെ ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നെന്ന് ഈ മാതാപിതാക്കൾ പറയുന്നു.
കോവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീർകെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ത്വക്കിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചികിൽസിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാം. മിസ്ക് ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.