ഫ്രഷ് കട്ട് സംഘർഷം; കേസുകളില്‍ പൊലീസ് വിവേചനം നടത്തുന്നതായി ആക്ഷേപം
യുഡിഎഫ് ജനപ്രതിനിധികളെ അടക്കം തിരഞ്ഞ് പൊലീസ് വീടുകളിലെത്തുന്നുവെന്നാണ് യുഡിഎഫിന്‍റെ ആക്ഷേപം
Photo| MediaOne
കോഴിക്കോട്: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് വിവേചനം നടത്തുന്നതായി ആക്ഷേപം. കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്തില്ല. എന്നാല്‍ യുഡിഎഫ് ജനപ്രതിനിധികളെ അടക്കം തിരഞ്ഞ് പൊലീസ് വീടുകളിലെത്തുന്നുവെന്നാണ് യുഡിഎഫിന്‍റെ ആക്ഷേപം.
ഫ്രഷ് കട്ട് സംഘർഷ കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോഖ്ക് പഞ്ചായത്ത് അംഗവുമായി ടി. മഹ്റൂഫ് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മഹ്റൂഫിന്‍റെ പൊലീസ് പിടികൂടുന്നില്ല. എന്നാല്‍ യുഡിഎഫ് വാർഡ് മെമ്പർമാരെയും മറ്റു പ്രവർത്തകരെയും തെരഞ്ഞ് പൊലീസ് വീടുകള്‍ കയറുന്നത് തുടരുന്നു. പൊലീസ് വിവേചനം കാണിക്കുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
ഫ്രഷ് കട്ടിന്‍റെ ദുരിതം അനുഭവിക്കുന്ന താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി എന്നീ പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്ന് മാറ്റി നിർത്താനുള്ള ശ്രമമായാണ് ഇതിനെ യുഡിഎഫ് കാണുന്നത്.
ജനകീയ സമരമെന്ന പരിഗണന നൽകി പൊലീസ് നടപടി മയപ്പെടുത്തുന്നത്. ഫ്രഷ് കട്ടില്‍ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടി എടുക്കണം. പൊലീസ് നടപടിയില്‍ രാഷ്ട്രീയ വിവേചനം പാടില്ല എന്നീ കാര്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.