'ആവുധി' ചോദിച്ച വിരുതനെ കയ്യോടെ പൊക്കി പത്തനംതിട്ട കലക്ടർ; മലയാളം ക്ലാസിൽ കയറാൻ ഉപദേശവും

മഴ തുടങ്ങിയതോടെ കലക്ടർമാരുടെ സമൂഹമാധ്യമ പേജുകളിലാണ് അവധിയുണ്ടോ സാറെ എന്ന് ചോദിച്ച് വിരുതന്മാര്‍ തമ്പടിക്കുന്നത്

Update: 2025-05-27 12:37 GMT

പത്തനംതിട്ട: കാലവർഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ പല ജില്ലകളിലും സാഹചര്യങ്ങൾ നോക്കി കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നുണ്ട്. പൊതുവെ സ്‌കൂളുകൾക്ക് അവധിക്കാലമായതിനാല്‍ കലക്ടർമാരുടെ അവധി പ്രഖ്യാപനങ്ങൾക്ക് ഓളമില്ലെങ്കിലും ട്യൂഷനും മദ്രസയും മറ്റു ക്ലാസുകളുള്ളവരെയെക്കെ ലക്ഷ്യമിട്ടാണ് അവധി പ്രഖ്യാപനം.  

ശക്തമായ മഴയിലെ അപകട സാധ്യത കൂടി മുന്നിൽകണ്ടാണ് കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നത്. ഏതായാലും അടിക്കടി വരുന്ന അവധി പ്രഖ്യാപനം ചില വിരുതന്മാർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. കലക്ടർമാരുടെ സമൂഹമാധ്യമ പേജുകളിലൊക്കെ ഇക്കൂട്ടർ തമ്പടിക്കുകയാണ്. പഴയ പോസ്റ്റുകൾക്ക് കീഴെയാണ് ഇവര്‍ കൂടുകൂട്ടുന്നത്. ഇന്ന് അവധിയുണ്ടോ സാറെ, ഇവിടെ മഴയാണ്, മുട്ടറ്റം വെള്ളമാണ് തുടങ്ങി പരിഭവങ്ങളും പൊന്നല്ലെ, മുത്തല്ലെ തുടങ്ങി കലക്ടറെ വാനോളം പൊക്കിയുള്ള കമന്റുകളൊക്കെയും അവിടെ കാണാം.

Advertising
Advertising

സംസ്ഥാനത്തിന്റെ പതിനാല് ജില്ലാ കലക്ടർമാരുടെ പേജുകളിലും ഈ 'കലാപരിപാടി'യുണ്ട്. മാത്രമല്ല കലക്ടർമാർക്ക് പേഴ്‌സണൽ മെസേജ് അയക്കുന്ന വിരുതന്മാരും ഉണ്ട്. അത്തരത്തിലൊരു വിരുതനെ കയ്യോടെ പൊക്കിയിരിക്കുകയാണ് പത്തനംതിട്ട കലക്ടർ പ്രേം കൃഷ്ണന്‍ . കലക്ടറുടെ മറുപടി വൈറലാകുകയും ചെയ്തു. ഇൻസ്റ്റഗ്രാം ചാറ്റിലൂടെയാണ്  ഈ വിരുതൻ അവധി ചോദിച്ച് രംഗത്ത് എത്തിയത്. അതിലാകട്ടെ അക്ഷരത്തെറ്റുകളുടെ കൂമ്പാരവും.

'' കടുത്ത മഴ ആയതിനാൽ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാൻ അപേക്ഷിക്കുന്നു''- എന്നാണ് വിരുതൻ പറയുന്നത്. കലക്ടർ ആ അപേക്ഷക്ക് മറുപടി കൊടുക്കുകയും ചെയ്തു. അത് ഇങ്ങനെ; ''അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി.

കലക്ടർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News