അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിപ്പെട്ടവര്‍ക്ക് നീതി ലഭിച്ചില്ല; ഹരിതയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ രാജിവെച്ചു

ഇന്ന് വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.

Update: 2021-09-12 18:20 GMT
Advertising

എം.എസ്.എഫ് നേതാക്കളുടെ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിപ്പെട്ടവര്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിതയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ രാജിവെച്ചു. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയും വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനുമാണ് രാജിവെച്ചത്. സഹനേതാക്കളില്‍ നിന്നുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും നിതീക്ക് വേണ്ടി ശബ്ദിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് തികഞ്ഞ ബോധ്യത്തോടെ ഹരിത കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് സാലിസ ജില്ലാ എം.എസ്.എഫ് പ്രസിഡന്റിന് നല്‍കിയ കത്തില്‍ പറയുന്നു.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഫാത്തിമ ഷാദിന്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഷാദിന്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.

എം.എസ്.എഫ് നേതാക്കളുടെ അധിക്ഷേപത്തിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിലവിലുണ്ടായിരുന്ന ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. അതേസമയം പുതിയ കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഏകപക്ഷീയമായാണ് കമ്മിറ്റി പ്രഖ്യാപിച്ചതെന്നായിരുന്നു പിരിച്ചുവിട്ട കമ്മിറ്റിയിലെ പ്രസിഡന്റായിരുന്ന മുഫീദ തസ്‌നിയുടെ പ്രതികരണം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News