'മെഡിക്കല്‍ ബോര്‍ഡിന്‍റേത് ആടിനെ പട്ടിയാക്കുന്ന നടപടി, മജ്ജയും മാംസവുമുള്ള മനുഷ്യരല്ലേ ഇവരെല്ലാം?'; ഹർഷിന

മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഹർഷിന

Update: 2023-08-09 08:22 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിന്റെ നടപടി കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ഹർഷിന.

ആടിനെ പട്ടിയാക്കുന്ന നടപടിയാണിത്. യാഥാർഥ്യം തെളിയിക്കും വരെ സമരം തുടരുമെന്നും ഹർഷിന കോഴിക്കോട് പറഞ്ഞു.

'12 സെന്റീമീറ്റർ നീളമുള്ള കത്രിക വയറ്റിൽ കിടന്നാൽ എത്രത്തോളം വേദനയുണ്ടാകുമെന്ന് മനസിലാകാത്തവർ ഉണ്ടെങ്കിൽ അതൊന്ന് വയറ്റിൽ എടുത്തുവെച്ചു നോക്കുക. ആ വേദന മുഴുവൻ അനുഭവിച്ചത് ഞാനാണ്. വയറ്റിൽ നിന്ന് കത്രിക എടുത്തു എന്ന് ഇവരൊക്കെ സമ്മതിക്കുന്നുണ്ട്. അത് ഞാൻ പറഞ്ഞുണ്ടാക്കിയതല്ല..ആരോഗ്യവകുപ്പ് ആദ്യം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത് വീണ്ടും ആവർത്തിക്കുകയാണ്'. ഹർഷിന പറഞ്ഞു.

'പൊലീസ് അത്രയും സത്യസന്ധമായി അന്വേഷിച്ച് പുറത്ത് വിട്ട റിപ്പോർട്ട് പാടെ നിഷേധിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. ഇവരും മനുഷ്യന്മാരാണല്ലോ,എ.ഐയോ റോബർട്ടോ ഒന്നും അല്ലാലോ...മജ്ജയും മാംസവും ഉള്ളവരാണ് ഈ റിപ്പോർട്ടൊക്കെ തള്ളി വീട്ടിൽ പോയി കിടന്നുറങ്ങുന്നത്. അതത്രയും നിസാരമാക്കി ബോർഡ് തള്ളി. യാഥാർഥ്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. സമരം ശക്തമായി തുടരുകയും ചെയ്യും. ഡോക്ടർമാർക്ക് യാഥാർഥ്യം അറിയാത്തതല്ല'. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇതെന്നും ഹർഷിന പറഞ്ഞു.

എം.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്രിക കുടുങ്ങിയത് മെഡിക്കൽകോളജിൽ നിന്നാണെന്ന് പറയാനാകില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റ നിലപാട്. ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നിൽ ലഭ്യമായ തെളിവുകൾ വെച്ച് പറയാൻ സാധിക്കില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശനും പബ്ലിക് പ്രോസിക്യൂട്ടർ എ.ജയദീപും മെഡിക്കൽ ബോർഡിന്റെ വാദങ്ങളോട് എതിർത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News