'ആ പറഞ്ഞ സാധനം മുഖ്യമന്ത്രിക്ക് ഇല്ലാത്തത് എംപിമാരുടെ കുറ്റമല്ലല്ലോ'-കൊച്ചി മെട്രോ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്റെ മറുപടി

ഇലക്ഷൻ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും..

Update: 2022-05-19 14:48 GMT
Editor : Nidhin | By : Web Desk
Advertising

കൊച്ചി മെട്രോയുടെ വിപൂലീകരണത്തിന് കേരള എംപിമാർ ശ്രമിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ എറണാകുളം എംപിയും കോൺഗ്രസ് നേതാവുമായി ഹൈബി ഈഡൻ.

എംപി എന്ന നിലയിൽ പാർലമെന്റിന് അകത്തും പുറത്തും കൊച്ചി മെട്രോയുടെ വിപുലീകരണത്തിന് വേണ്ടി ഇടപെട്ട സന്ദർഭങ്ങളെല്ലാം വിവരിച്ചാണ് ഹൈബി ഈഡന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹൈബി ഈഡൻ പങ്കുവച്ചിട്ടുണ്ട്.

'രാഷ്ട്രീയ ഇച്ചാശക്തി' കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാൻ സാധിക്കൂ എന്നാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് മുന്നിലിരുന്ന് സമരം ചെയ്യാൻ പോലും എം. പി മാർക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്‌ക്കോ ഇല്ലാതെ പോയത് എം.പിമാരുടെ കുറ്റമല്ല' ഹൈബി ഈഡൻ പരിഹസിച്ചു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണ് കൊച്ചി മെട്രോ അതിവേഗം പൂർത്തീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ഷൻ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും ഹൈബി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആറു വർഷമായി കേരളം ഭരിച്ചിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെ ക്കുറിച്ച് എം.പി മാരോട് ചോദിക്കാൻ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയുവാൻ എഴുതുന്നു.

എം.പി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബർ 6 നാണ് പാർലമെന്റിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ശ്രീ.ജഗദാംബിക പാലിന് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. ഇതിൻ പ്രകാരം നവംബർ 8 ന് തന്നെ അർബൻ സ്റ്റാന്റിങ് കമ്മിറ്റി, അർബൻ ഡെവലപ്പ്മെന്റ് മിനിസ്ട്രിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുകയുണ്ടായി.

പിന്നീട് 2020 മാർച്ച്‌ മാസം 17ന് വിഷയം പാർലമെന്റിലെ ശൂന്യ വേളയിൽ ഉന്നയിച്ചു.

2021 ജനുവരിയിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ അർബൻ ഡെവലപ്പ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ ആദ്യ പരിഗണന നൽകി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ടം തന്നെയായിരുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹർദീപ് സിംഗ് പുരിയെ ബെന്നി ബെഹനാൻ എം.പിയോടൊപ്പം സന്ദർശിച്ചു.

ഏറ്റവും ഒടുവിൽ 2021 ആഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുടർ നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും കത്ത് നൽകിയിരുന്നു. തുടർ നടപടികൾക്കായി നൽകിയിട്ടുണ്ട് എന്ന മറുപടിയും ധനകാര്യ മന്ത്രാലയത്തിൽ നിന്നും കഴിച്ചിരുന്നു.

2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം. പി മാരുടെ കോൺഫറൻസിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ക്ലിയറൻസ് ലഭിച്ചതായും കേന്ദ്ര മന്ത്രി സഭയുടെ അനുമതിയ്ക്കായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകൾ പരിശോധിച്ചാൽ മാത്രം മതിയാകും.

2020 സെപ്റ്റംബറിൽ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിൽ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ അനുമതികൾ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. "രാഷ്ട്രീയ ഇച്ചാശക്തി" കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാൻ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് മുന്നിലിരുന്ന് സമരം ചെയ്യാൻ പോലും എം. പി മാർക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എം.പിമാരുടെ കുറ്റമല്ല.

അല്പം പുറകോട്ട് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം അത്തരത്തിൽ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരണത്തിന്റെ പാതയിൽ എത്തിയത്.

ഇലക്ഷൻ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും.. കാരണം ഇത് ഞങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല.... മറിച്ച് ഇത് എറണാകുളത്തിന്റെ,തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News