'കപ്പൽ അപകടത്തിന്റെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം,ആശങ്ക പരിഹരിക്കണം'; സർക്കാറിന് ഹൈക്കോടതി നിർദേശം
ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണമെന്നും കോടതി
കൊച്ചി: കേരള തീരത്തെ കപ്പൽ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സമുദ്ര -തീരദേശ ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണം. കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന വസ്തുക്കൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കണം.വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേരള തീരത്തെ കപ്പൽ അപകടത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നല്‍കിയത്. അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
മത്സ്യ തൊഴിലാളികൾക്കായി നഷ്ടപരിഹാര - പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹരജിയിലുണ്ട്. പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര - വിദഗ്ധ സമിതിയെ നിയോഗിക്കണം, കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.