ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഒളിവിൽ
അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഒളിവിൽ. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ട് കണ്ടില്ലന്ന് പൊലീസ് പറഞ്ഞു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ ആരോപിച്ചു.
മേഘയെ അവസാനം വിളിച്ചത് സുകാന്ത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. അവസാന ഫോൺ വിളി നീണ്ട് നിന്നത് 8 സെക്കൻ്റ് മാത്രമാണ്. ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പാളത്തിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് മൊഴി നൽകിയിരുന്നു. മേഘയുടെ ശമ്പളം സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും സ്ഥിരീകരിച്ചു.
തിരുവനന്തപുരം പേട്ട പോലീസിന് തുടക്കത്തിൽ തന്നെ വിവരം ലഭിച്ചിട്ടും കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സുകാന്തിന് ഒളിവിൽ പോകാൻ ഇത് അവസരമായി. വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി അങ്ങേയറ്റം ചൂഷണം ചെയ്തു. മറ്റു ഭീഷണിയും ഉണ്ടായിരുന്നിരിക്കാം. അതാണ് മകൾ ജീവനൊടുക്കാൻ കാരണം. ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ശക്തമായ നടപടി വേണമെന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി മേഘയുടെ പത്തനംതിട്ട അതിരുങ്കലിലെ വീട് സന്ദർശിച്ചു. സെൻട്രൽ ഐബി ജീവനക്കാരിയുടെ വിഷയമാണ്. മേഘയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് നടപടി നടപടി കൈക്കൊള്ളാൻ മുൻകൈയെടുക്കും. അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നൽകി.