Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോട്ടയം: പാലാ നഗരസഭയിലെ സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ സാധ്യത. പാലായില്‍ ചേര്‍ന്ന ജനസഭയിലാണ് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ഭൂരിപക്ഷ ധാരണയായത്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് ബിനു പുളിക്കക്കണ്ടം അറിയിച്ചു. മകള്‍ ദിയയ്ക്ക് ആദ്യരണ്ടര വര്‍ഷം അധ്യക്ഷസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെടും.
മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കാക്കണ്ടവും സഹോദരന്‍ ബിജു പുളിക്കാക്കണ്ടവും ബിനുവിന്റെ മകള്‍ ദിയയും ചേര്‍ന്ന് ജനസഭയില്‍ വോട്ടര്‍മാരുമായി ചര്‍ച്ച വിളിച്ചത്. ഈ ചര്‍ച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കമെന്ന് ഭൂരിപക്ഷമാളുകള്‍ ധാരണയിലേക്കെത്തിയത്. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പേപ്പറില്‍ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.
ആളുകള്‍ എഴുതി നല്‍കിയ അഭിപ്രായം ബിജു മൈക്കില്‍ വായിക്കുകയായിരുന്നു. യുഡിഎഫിനെ പിന്തുണക്കണമെന്ന ധാരണയിലേക്ക് എത്തിയെങ്കിലും ചില ഉപാധികള്‍ ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. പ്രധാനമായും മകള്‍ ദിയയ്ക്ക് ആദ്യത്തെ രണ്ടര വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും ബിനു ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ട് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും ഇവര്‍ അറിയിച്ചു.
നേരത്തെ, യുഡിഎഫ് ഇവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച മായ രാഹുല്‍ കൂടി പിന്തുണച്ചെങ്കില്‍ മാത്രമേ യുഡിഎഫിന് ഭരിക്കാന്‍ സാധിക്കുകയുള്ളൂ. മറിച്ച്്, ഇവര്‍ എല്‍ഡിഎഫിനാണ് പിന്തുണ പ്രഖ്യാപിക്കുന്നതെങ്കില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം ആകുകയും മുന്നണിയുടെ ഭാവി കൂടുതല്‍ നിര്‍ണായകമാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.