Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: ഇന്ത്യാവിഷൻ ചാനലിന്റെ പേരും സമാനമായ ലോഗോയും ഉപയോഗിച്ച് പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് മുൻ ചെയർമാനും എംഎൽഎയുമായ ഡോ. എം.കെ മുനീർ. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വാർത്ത ചാനലായ ഇന്ത്യാവിഷൻ 2015ലാണ് സംപ്രേഷണം അവസാനിപ്പിച്ചത്. ഇതിനെ തുടർന്ന് പല സന്ദർഭങ്ങളിലും ചാനൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മുനീർ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ ചാനൽ പ്രഖ്യാപനമായി ചിലർ രംഗത്ത് വന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കള്ളപ്രചാണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഈ നീക്കത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും മുനീർ കൂട്ടിച്ചേർത്തു.
മുനീറിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
'പ്രിയപ്പെട്ടവരെ, കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യാവിഷന്‍ അധികൃതര്‍'