'സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഏറെ ദൗർഭാഗ്യകരം' : പ്രകാശ് രാജ്

ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു

Update: 2023-09-09 14:14 GMT

സ്വാതന്ത്ര്യലബ്ധിക്ക് കൊല്ലങ്ങൾക്ക് ഇപ്പുറവും രാജ്യം ഇന്ന് കടന്നുപോകുന്ന ഭീകരമായ അവസ്ഥ ഏറെ ദൗർഭാഗ്യകരമെന്ന് പ്രകാശ് രാജ്. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ 25-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

"വ്യക്തിപരമായ വളർച്ചയ്ക്കല്ല രാജ്യത്തിന്റെ വളർച്ചയ്ക്കാണ് എന്നും പ്രാധാന്യം നൽകേണ്ടത്. ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണം. നമ്മുടെ ചരിത്രം നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. ചരിത്രം സമ്മാനിച്ച ഓരോ മുറിവുകളും ഓരോ പാഠങ്ങൾ ആണ്. അവ ഉൾക്കൊണ്ടു വേണം മുന്നോട്ട് പോകാൻ "- പ്രകാശ് രാജ് പറഞ്ഞു.

Advertising
Advertising

കുരുക്ഷേത്ര യുദ്ധത്തിൽ ഉറ്റവർക്കും ഉടയവർക്കുമായി ആളുകൾ തിരഞ്ഞു നടക്കുന്ന കഥകൾ നാം വായിച്ചിട്ടുണ്ടെന്നും യുദ്ധങ്ങളും മറ്റും ഏറ്റവും അധികം വേദനകൾ സമ്മാനിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും പ്രകാശ് രാജ് പറഞ്ഞു. മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ പാഠങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തെ തൊഴിലില്ലായ്‌മയ്ക്കെതിരെ എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല എന്നും രാജ്യത്തെ ജനങ്ങൾ ഒരു ഏകാധിപത്യ ഭരണത്തിന് കീഴിൽ അനീതികളെ ചോദ്യം ചെയ്യാതെ കഴിഞ്ഞുകൂടുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാകുന്ന അവരുടെ ആശയങ്ങളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത് എന്ന് ഗൗരി ലങ്കേഷിന്റെ മരണത്തെ ഉദാഹരിച്ചുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു. അധികാരത്തെ ജനങ്ങൾ ഭയന്ന് തുടങ്ങി എങ്കിൽ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ പുനർചിന്തിച്ചു തുടങ്ങണം എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News