'ഇസ്രായേലിന് ഇന്ത്യ നൽകുന്ന പിന്തുണ അപമാനകരം'; എം.വി ഗോവിന്ദൻ
ഫലസ്തീൻ വംശഹത്യക്കെതിരെ കോഴിക്കോട്ടും കൊച്ചിയിലും ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു
കോഴിക്കോട്: ഫലസ്തീൻ വംശഹത്യക്കെതിരെ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് എല്‍ഡിഎഫ്. കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം അബൂ ഷാവേസ് മുഖ്യാതിഥിയായിരുന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ തടിച്ചുകൂടിയത്. ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ, ഇസ്രായേലിന് ഇപ്പോൾ നൽകുന്ന പിന്തുണ അപമാനകരമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത ഗോവിന്ദൻ പറഞ്ഞു.സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചേരിയുടെ ശക്തി ക്ഷയിച്ചതാണ് സാമ്രാജ്യത്വത്തിന്റെ അതിരുവിട്ട കടന്നുകയറ്റങ്ങൾക്ക് കാരണമാകുന്നതെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനതയും കേരളവും ഫലസ്തീൻ നൽകുന്ന അകമഴിഞ്ഞ പിന്തുണക്ക് ചടങ്ങിൽ സംസാരിച്ച ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം അബൂ ഷാവേസ് നന്ദി പറഞ്ഞു. ഇടതുപക്ഷ ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി കൊച്ചിയിൽ കൂട്ടായ്മ. ചിന്താ രവി ഫൗണ്ടേഷനും ഫലസ്തീൻ സോളിഡാരിറ്റി ഫോറവും ചേർന്നാണ് 'ഗസ്സയുടെ പേരുകൾ' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു..ഗസ്സയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട 18,000 കുട്ടികളുടെ പേരുകൾ വായിച്ച് അവരെ ഓർക്കുകയും ഇസ്രയേലിന്റെ മനുഷ്യാവകാശ ധ്വസനത്തിനെതിരെ പ്രതിഷേധിക്കുന്നതുമായിരുന്നു കൂട്ടായ്മ.
എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന ഐക്യദാർഢ്യ പരിപാടിയിൽ 1500 ഓളം കുട്ടികളുടെ പേരുകൾ സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ വായിച്ചു.മീഡിയവൺ എഡിറ്റര്‍ പ്രമോദ് രാമൻ, തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ്, നടൻ ഇർഷാദ് അലി, സംവിധായകൻ ആഷിക് അബു, നടി ജ്യോതിർമയി , മുൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, മുൻ അംബാസഡർ വേണു രാജാമണി, ഗായിക സിതാര കൃഷ്ണകുമാർ, എം. എസ് ബനേഷ് ഉൾപ്പെടെ നിരവധി പേർ ഐക്യദാർഢ്യവുമായത്തി. ദുഃഖത്തിൻ്റെ സാമൂഹ്യ ആവിഷ്കാരമായി ഫലസ്തീൻ പരമ്പരാഗ നൃത്തരൂപമായ ഡബ്കെ ഡാൻസും അവതരിപ്പിച്ചു.