കോവിഡ് ചികിത്സക്ക് ഇൻഷുറൻസ് തുക നൽകിയില്ല; 76,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

‘ഇൻഷുറൻസ് കമ്പനിയുടേത് അധാർമിക കച്ചവട രീതി’

Update: 2024-05-22 10:19 GMT
Advertising

കൊച്ചി: ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സാ ചെലവ് നൽകാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ കച്ചവട രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ചികിത്സ ചെലവായ 46,203 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000 രൂപയും കമ്പനി പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

എറണാകുളം പുത്തൻ കുരിശ് സ്വദേശി റെജി ജോൺ സമർപ്പിച്ച പരാതിയിൽ ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും റെഡ് കാർപ്പറ്റ് ഇൻഷുറൻസ് പോളിസി എടുത്തത്.

2021 ജനുവരിയിൽ ഡെങ്കിപ്പനിയും കോവിഡും പരാതിക്കാരനെ ബാധിച്ചതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിസി വ്യവസ്ഥ പ്രകാരം ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ആശുപത്രി ചെലവ് നൽകാൻ എതിർകക്ഷി തയ്യാറായില്ലെന്ന് പരാതിയിൽ ബോധിപ്പിച്ചു.

ഇൻഷുറൻസ് കമ്പനിയുടെ എം പാനൽ ആശുപത്രിയിൽ തന്നെയാണ് പരാതിക്കാരൻ ചികിത്സ സ്വീകരിച്ചത്. എന്നാൽ, ക്ലെയിം അനുവദിക്കാൻ ആവശ്യമായ മുഴുവൻ ഒറിജിനൽ രേഖകളും പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന നിലപാടാണ് എതിർകക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്. ക്യാഷ് ലെസ് ചികിത്സക്ക് പരാതിക്കാരന് അവകാശമുണ്ടായിരുന്നിട്ടും കോവിഡ് ചികിത്സാ ചെലവ് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയണെന്ന് ഉത്തരവിൽ കോടതി വിലയിരുത്തി.

ഇൻഷുറൻസ് കമ്പനിയു​ടെ നിലപാട് ഡ്രൈവറായ പരാതിക്കാരന് ഏറെ മനക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കി. ഇൻഷുറൻസ് രേഖകൾ സ്റ്റാൻഡേർഡ് ഫോം കരാറുകളാണ്. ഇൻഷൂർ ചെയ്ത വ്യക്തി സാധാരണയായി ഡോട്ട് ഇട്ട ലൈനിൽ ഒപ്പിടുന്നു. പോളിസിയിൽ ഒപ്പിടുന്നതിന് മുൻപ് ഇതിലെ ഓരോ വ്യവസ്ഥയും ഒരു സാധാരണക്കാരൻ പൂർണ്ണമായും മനസ്സിലാക്കിയെന്ന് കരുതാനാവില്ല.

പോളിസി വ്യവസ്ഥ അവ്യക്തവും രണ്ട് വ്യാഖ്യാനങ്ങൾ സാധ്യവുമായ സാഹചര്യങ്ങളിൽ ഉപഭോക്താവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് അഭികാമ്യമെന്ന സുപ്രിംകോടതിയുടെ നിലപാടും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും പരാതിക്കാരന് നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദേശം നൽകിയത്. പരാതിക്കാരനു വേണ്ടി അഡ്വ. സോണിമോൻ കെ.മാത്യു ഹാജരായി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News