'ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓർക്കണം, ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസിന്റെ കാർബൺ കോപ്പി'; എം സ്വരാജ്
ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് പരാജയം ചരിത്രത്തിന്റെ അവസാനമല്ലെന്നും സ്വരാജ്
തിരുവനന്തപുരം: ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓർക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസിന്റെ കാർബൺ കോപ്പിയാണെന്നും സിപിഎം നേതാവ് എം.സ്വരാജ്.
'ജനങ്ങളിൽ നിന്ന് പഠിക്കും' എന്ന തലക്കെട്ടിൽ 'ദേശാഭിമാനി'യിൽ എഴുതിയ ലേഖനത്തിലാണ് സ്വരാജ് ഇക്കാര്യം പറയുന്നത്.
'നാടിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് മുകളിൽ വർഗീയമായി ജനങ്ങളെ ചേരിതിരിക്കാനും വോട്ടുബാങ്കുകൾ സൃഷ്ടിക്കാനുമുള്ള നീക്കം കേവലം തെരഞ്ഞെടുപ്പുകൾക്കപ്പുറം നാടിനെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കാലങ്ങളായി സംഘ്പരിവാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കൂട്ടർ മതരാഷ്ട്രവാദത്തിന്റെ പിന്നിൽ ജനങ്ങളെ അണിനിരത്താനാണ് ശ്രമിക്കുന്നത്.
ആർഎസ്എസിന്റെ കാർബൺ കോപ്പിപോലെ മറുമതരാഷ്ട്രവാദം ഉയർത്തിപ്പിടിച്ച് ആർഎസ്എസിന് കൂടി വളമാകുന്ന വികല രാഷ്ടീയമാണ് ജമാഅത്തെ ഇസ്ലാമിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ അടിത്തറയെ പ്രതികൂലമായി ബാധിക്കും. ഇക്കൂട്ടരുമായെല്ലാം സഖ്യം ഉണ്ടാക്കി താൽക്കാലിക നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് തയ്യാറായത്. ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്ന് എല്ലാവരും ഓർക്കണം.
ഒരു തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും അടിയുറച്ച മതനിരപേക്ഷ നിലപാടിലും ജനപക്ഷ രാഷ്ട്രീയത്തിലും വെള്ളം ചേർക്കാൻ ഇടതുപക്ഷം തയ്യാറാകില്ലെന്നും സ്വരാജ് പറഞ്ഞു. ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടത് 2010ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാൾ ഏറെ കടുത്തതായിരുന്നു. ആ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയതെന്നും ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് പരാജയം ചരിത്രത്തിന്റെ അവസാനമല്ലെന്നും സ്വരാജ് ലേഖനത്തിൽ എഴുതുന്നു.