കണ്ണൂര്‍: കെ. സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് പേഴ്സണൽ സ്റ്റാഫ് ജയന്ത് ദിനേശ്. സുധാകരനെ അധികാരമോഹിയാക്കാൻ പലരും വെമ്പൽ കൊള്ളുകയാണ്. എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവർ അല്ല ഈ തെരഞ്ഞെടുപ്പെന്നും സുധാകരൻ മത്സരിച്ചാൽ കണ്ണൂർ ജില്ലയിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്വന്തം ജീവനും ജീവിതവും കൊടുത്ത് കണ്ണൂരിലെ പാർട്ടിക്കും പ്രവർത്തകർക്കും തണൽ ഒരുക്കിയ മനുഷ്യനാണ് കെ സുധാകരൻ. ആ മനുഷ്യൻ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കണമെന്നതും യുഡിഎഫിന്റെ മന്ത്രിസഭ ഉണ്ടാകണമെന്നും അതിൽ മന്ത്രി ആകണം എന്നതും ഞങ്ങൾ പ്രവർത്തകരുടെ ആഗ്രഹമാണ്.
ഇത്രയും കാലം മറ്റേതൊരു നേതാവിനെക്കാളും പാർട്ടിയെ ചേർത്തുപിടിച്ച ഞങ്ങളുടെ സുധാകരേട്ടന് ഈ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും തിരിച്ചു കൊടുക്കാൻ കഴിയുന്ന ഏക കാര്യം ഇതാണ് . പലവട്ടം ആ മനുഷ്യനെ പ്രസിഡൻറ് പദവിയിൽ നിന്നും മാറ്റി നിർത്തിയ പാർട്ടിയാണ് നമ്മുടേത്.
2016 ൽ സ്വന്തം കൈപ്പിടിയിലുള്ള കണ്ണൂർ അസംബ്ലി സീറ്റിൽ നിന്നും മാറി ഉദുമ പിടിച്ചെടുക്കാൻ നേതൃത്വം നിശ്ചയിച്ചപ്പോൾ ഒരു എതിർവാക്കും പറയാതെ ഉദുമയിൽ മത്സരിച്ചതും ഓർക്കുക. ഏത് നേതാവുണ്ട് ഇത് പോലെ സ്വന്തം മണ്ഡലം മാറി സി പി എം കോട്ടയിൽ പോയി മത്സരിക്കാൻ? എന്നിട്ടും ആ മനുഷ്യനെ ഇപ്പോൾ അധികാരമോഹിയാക്കാൻ വെമ്പൽ കൊള്ളുകയാണ് പലരും . പല കാര്യങ്ങളിലും പരിഭവം ഉണ്ടായിട്ടും പാർട്ടിക്കെതിരെ അദ്ദേഹം നിന്നിട്ടില്ല.
ഒടുവിൽ പ്രസിഡന്‍റ് ആയപ്പോഴും പാർട്ടി എന്താണ് കാണിച്ചതെന്ന് ഓരോരുത്തരും ചിന്തിക്കുക. പഞ്ചായത്ത് മെമ്പർ പോലും ആകാത്ത പ്രവർത്തകരുണ്ട്, അധികാരമോഹമാണ് എന്നൊക്കെ ന്യായീകരണം ചമച്ച് പാർട്ടിക്കുള്ളിൽ നിന്നുതന്നെ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു മോഹവുമില്ല. എന്നാൽ ഞങ്ങൾ അണികൾക്ക് ആ മോഹമുണ്ട്. ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ഏതൊരു യുവ നേതാവിനെക്കാളും ഏതൊരു നേതാവിനെക്കാളും പാർട്ടി പ്രവർത്തകർക്ക് ഇന്നും വിശ്വസിക്കാൻ പറ്റുന്നത് ഞങ്ങളുടെ സുധാകരേട്ടനെയാണ്. പാർട്ടി അധികാരത്തിലേക്ക് വരുമ്പോൾ അധികാരസ്ഥാനത്ത് അദ്ദേഹം കൂടി ഉണ്ടാകണം എന്ന് ഞങ്ങൾ വിചാരിക്കുന്നതിൽ എന്താണ് തെറ്റ്? അദ്ദേഹത്തെ വെട്ടിമാറ്റാൻ ആർക്കാണ് തിടുക്കം ?
തോറ്റു പോകുമെന്ന് ശത്രുക്കൾ വിലയിരുത്തിയ സ്ഥലത്ത് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരേട്ടൻ ജയിച്ചു കയറിയത്. ഈ പ്രായത്തിലും അദ്ദേഹത്തിൻറെ ജനകീയതയാണ് അത് വ്യക്തമാക്കുന്നത്. എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവർ അല്ല ഈ തെരഞ്ഞെടുപ്പ്. സിപിഎം കോടികൾ മുടക്കി ശക്തമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ കെ സുധാകരൻ എന്ന വൻമരം മത്സരിച്ചാൽ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ കൂടുതൽ സീറ്റുകൾ യുഡിഎഫ് ജയിക്കും. അതിനുവേണ്ടിയാണ് പ്രവർത്തകർ ഒന്നടങ്കം കെ സുധാകരൻ മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്.
അദ്ദേഹത്തെ വെട്ടിമാറ്റിയെന്ന് പ്രവർത്തകർക്കും ജനങ്ങൾക്കും തോന്നിയാൽ പിന്നെ അത് തിരഞ്ഞെടുപ്പിനെ മുഴുവൻ ബാധിക്കാൻ പോകുന്ന കാര്യമാണ്. മാറിനിൽക്കേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹത്തിനോട് പല വാക്കുകളും നേതൃത്വം പറഞ്ഞിട്ടുണ്ട്. വാക്കു പാലിക്കാതെ ആ മനുഷ്യനെ അപമാനിച്ച് അവസാനിപ്പിക്കാൻ ഏതു നേതാവ് നോക്കിയാലും കയ്യുംകെട്ടി നോക്കി നിൽക്കുന്നവരല്ല കണ്ണൂരിലെ കോൺഗ്രസ് അണികൾ . കാരണം കോൺഗ്രസും കെ. സുധാകരനും കണ്ണൂരിലെ പ്രവർത്തകർക്ക് വെറും വികാരം മാത്രമല്ല ജീവൻ കൂടിയാണ്