'വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകരെ ജയിലിലയക്കാൻ പാടില്ല'; ഏഷ്യാനെറ്റിനെതിരെയുള്ള കേസിൽ കോടതി

'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണക്ക് ശേഷമേ ജയിലിലയക്കേണ്ട കാര്യം തീരുമാനിക്കാവൂ'

Update: 2023-03-19 03:02 GMT
Advertising

കോഴിക്കോട്: വാർത്ത നല്കിയതിന് മാധ്യമ പ്രവർത്തകരെ ജയിലിലയക്കാൻ പാടില്ലെന്ന് കോടതി. ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസിലാണ് കോടതിയുടെ പരാമർശം. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് മാധ്യമ പ്രവർത്തനത്തിന് സ്വാതന്ത്ര്യമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണക്ക് ശേഷമേ ജയിലിലയക്കേണ്ട കാര്യം തീരുമാനിക്കാവൂ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണക്കുന്ന കോഴിക്കോട് കോടതിയുടേതാണ് പരാമർശം.

വ്യാജ വിഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്, റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫ്, മറ്റൊരു ജീവനക്കാരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

കോഴിക്കോട് അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഇവരുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ചത്. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയിൽ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ വെള്ളയിൽ പൊലീസാണ് കേസെടുത്തത്.

പോക്സോയിലെ 19, 21 വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവച്ചെന്നതാണ് പോക്സോ കേസ്. കേസെടുത്തതിനു പിന്നാലെ ഏഷ്യാനെറ്റിന്റെ കോഴിക്കോട് റീജ്യനൽ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News