അതിദാരിദ്ര്യ മുക്ത കേരളം ഒറ്റയടിക്ക് പ്രഖ്യാപിച്ചതല്ല, നാലുവർഷത്തെ പ്രയത്‌നമാണിത്; കെ.രാജൻ
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപനം നടത്താനിരിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളമെന്നും റവന്യൂമന്ത്രി മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: അതിദാരിദ്ര്യ മുക്ത കേരളം ഒറ്റയടിക്ക് പ്രഖ്യാപിച്ചതല്ലെന്നും നാലുവർഷത്തെ പ്രയത്‌നഫലമാണിതെന്നും മന്ത്രി കെ.രാജൻ. 64,000 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയതെന്നും റവന്യൂമന്ത്രി മീഡിയവണിനോട് പറഞ്ഞു.
അതിദാരിദ്ര്യ മുക്ത കേരളമെന്നത് കേവലം ഒരു ദിവസം കൊണ്ടോ ഒരുമാസം കൊണ്ടോ ഒരു വർഷം കൊണ്ടോ പ്രഖ്യാപിച്ചതല്ല. കേരളത്തിൽ നാളെ അതിദാരിദ്ര്യമേ ഉണ്ടാകില്ല എന്ന അഭിപ്രായമൊന്നുമില്ല, ഇപ്പോഴുള്ള ദരിദ്ര്യരെ മാറ്റുക എന്നതാണ് ലക്ഷ്യം. ഇനി അതിദരിദ്ര്യർ സൃഷ്ടിക്കപ്പെടുന്ന അനുഭവമുണ്ടാകുമ്പോൾ അത് മറികടക്കാനുള്ള സംസ്‌കാരത്തിലേക്ക് കേരളത്തെ പറിച്ചുനടുക എന്ന ജനകീയ സംസ്‌കാരത്തിലേക്ക് കേരളത്തിൽ വളർത്തിയെടുക്കുക എന്നതാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആരാണ് അതിദരിദ്ര്യർ എന്നത് ഒറ്റവരക്കപ്പുറവും ഇപ്പുറവുമെന്ന് തീരുമാനിച്ചതല്ല. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപനം നടത്താനിരിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളമെന്നത്. ചിലയാളുകൾ എഎവൈ കാർഡിന്റെ കണക്കുകാണിച്ച് ഇത്ര പേരില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇതൊക്കെ കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിദരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്ന സമയത്ത് തന്നെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ നിശ്ചയിക്കുന്നതിന് പിന്നിൽ 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന ചൊല്ലാണ് പറയാനുള്ളതെന്നും മന്ത്രി പ്രതികരിച്ചു.