"സിപിഎം നിലപാട് മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍"; മേയറെ പിന്തുണച്ച് കെ.സുരേന്ദ്രന്‍

"മേയർ എന്തോ അപരാധം ചെയ്ത പോലെയാണ് സിപിഎം പ്രസ്താവന ഇറക്കുന്നത്. മുസ്ലിം മത തീവ്രവാദികളുടെ ഇഷ്ടത്തിന് അനുസരിച്ച് സർക്കാർ പെരുമാറുകയാണ്"

Update: 2022-08-08 12:24 GMT

കോഴിക്കോട്: കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്ത ബാലഗോകുലത്തിന്‍റെ പരിപാടിക്കെതിരായ സിപിഎം നിലപാട് മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മേയർ എന്തോ അപരാധം ചെയ്ത പോലെയാണ് സിപിഎം പ്രസ്താവന ഇറക്കുന്നത്.  മുസ്ലിം മത തീവ്രവാദികളുടെ ഇഷ്ടത്തിന് അനുസരിച്ച് സർക്കാർ പെരുമാറുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ രംഗത്തെത്തിയിരുന്നു. മേയറുടെ സമീപനം സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Advertising
Advertising

വാര്‍ത്താ കുറിപ്പ്

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാക്കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.എം തീരുമാനിച്ചു.

സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടകയായി പങ്കെടുത്തത്. ശ്രീകൃഷ്ണപ്രതിമയില്‍ തുളസി മാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മേയര്‍ നടത്തിയ പ്രസംഗവും വിവാദമായി. കേരളത്തിലെ ശിശുപരിപാലാനം മോശമാണ്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്ത് കൊടുക്കുന്നു എന്നതാണ് പ്രധാനം എന്നിങ്ങനെയായിരുന്നു മേയറുടെ ഉദ്ഘാടന പ്രസംഗം.പ്രസംഗം വളച്ചൊടിച്ചതാണെന്നായിരുന്നു മേയറുടെ വിശദീകരണം. മേയറുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സി.പി.എം ചെലവില്‍ ആര്‍.എസ്.എസിന് മേയറെ ലഭിച്ചതായി ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാറിന്‍റെ പ്രതികരണം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News