കളമശ്ശേരി സ്‌ഫോടനം: പ്രതി മാർട്ടിനെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

അഭിഭാഷകനെ ആവശ്യമില്ലെന്ന് കോടതിയിൽ ആവർത്തിച്ച് മാർട്ടിൻ

Update: 2023-11-06 06:52 GMT
Advertising

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമിനിക്ക് മാർട്ടിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. 

ഏഴ് ദിവസത്തെ കസ്റ്റഡി നൽകാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണവിധേയമാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉൾപ്പടെ പൂർത്തിയാക്കുക.

അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ ഇന്നും കോടതിയിൽ പറഞ്ഞു. തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ കോടതിയിൽ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നുമാണ് മാർട്ടിൻ രണ്ടു തവണയും കോടതിയെ അറിയിച്ചത്. ജയിലിൽ ഉദ്യോഗസ്ഥർ നല്ല പെരുമാറ്റമായിരുന്നുവെന്നും അവർ നന്ദി പറയുന്നുവെന്നും മാർട്ടിൻ കോടതിയെ അറിയിച്ചു.

അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കളമശ്ശേരി സ്വദേശി മോളി (61)യാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News