കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം
ഒരാളൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയ കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്
Update: 2025-07-10 13:01 GMT
കണ്ണൂർ: കണ്ണൂർ ഉളിയിലെ ഖദീജ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. സഹോദരങ്ങളായ കെ.എൻ.ഇസ്മായിൽ, കെ.എൻ.ഫിറോസ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിൽ 2012 ഡിസംബറിലാണ് പ്രതികൾ ഖദീജയെ കൊലപ്പെടുത്തിയത്.
അന്തിമ വാദത്തിൽ ഖദീജയുടേത് ദുരഭിമാനക്കൊലയല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയാണെന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. പ്രതികൾ ഖദീജയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
ഒരാളൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയ കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. പ്രതികൾക്ക് 60,000 രൂപ വീതം പിഴയിട്ടു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം.