കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം: മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയിലേക്ക്

വി.സിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി

Update: 2021-12-14 07:57 GMT
Editor : ijas
Advertising

ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം തേടി കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയിലേക്ക്. ലോകായുക്തയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി.സിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. എന്നാല്‍ മന്ത്രി രാജിവെക്കേണ്ടെന്ന നിലപാടിലാണ് സിപിഎം.

കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രൊ വി.സി എന്ന എന്ന അധികാരം ഉപയോഗിച്ചാണ് വി.സി നിയമനത്തിന് മന്ത്രി ആർ. ബിന്ദു ശിപാർശ നൽകിയത്. എന്നാൽ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെർച്ച് കമ്മിറ്റിയാണ് വി.സി നിയമന പട്ടിക ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറേണ്ടത്. ആ പട്ടികയിൽ നിന്ന് ഗവർണർ വി.സിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നൽകിയത് ശിപാർശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം. ചട്ട ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രത്യക്ഷ സമര പരിപാടികള്‍ക്കൊപ്പം നിയമനടപടി കൂടി സ്വീകരിക്കാനാണ് പ്രതിപക്ഷ തീരുമാനം.

മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വി.സി നിയമനത്തിന് അംഗീകാരം നൽകിയ ഗവർണറുടെ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നൽകിയ നിർദേശം എന്തിന് ഗവർണർ അംഗീകരിച്ചു കൊടുത്തു എന്നതാണ് ചോദ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും.

Full View

വി.സിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News