കാര്യവട്ടം റാഗിങ്ങിന് പിന്നിൽ എസ്എഫ്ഐയെന്ന് ജൂനിയര്‍ വിദ്യാര്‍ഥി; 7 പേര്‍ക്ക് സസ്പെൻഷൻ
റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങിൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഏഴ് വിദ്യാർഥികൾക്കെതിരെയാണ് നടപടി. എസ്എഫ്ഐ പ്രവർത്തകരാണ് റാഗ് ചെയ്തതെന്നും യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നും ഇരയായ വിദ്യാർഥി മീഡിയ വണിനോട് പറഞ്ഞു. കാമ്പസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
ജൂനിയർ വിദ്യാർഥികളുമായി സീനിയേഴ്സ് കോളേജിൽ വെച്ച് വാക്കു തർക്കും ഉണ്ടായി. പിന്നാലെ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥിയായ വേങ്കോട് സ്വദേശിയെ യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് റാഗ് ചെയ്തതെന്ന് വിദ്യാർഥി പറഞ്ഞു. ഷർട്ട് വലിച്ചുകീറി. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം നൽകിയെന്നും റാഗിങ്ങിന് ഇരയായ വിദ്യാർഥി പറഞ്ഞു.
കോളജിലെ ആൻ്റി റാഗിങ് സെൽ നടത്തിയ അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കേസെടുത്ത് പൊലീസ് അന്വേഷണം നടന്നുവരികയാണ്. റാഗ് ചെയ്ത 7 സീനിയർ വിദ്യാർത്ഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് .