കൈവെട്ട് കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്

Update: 2023-07-13 16:19 GMT
Editor : ലിസി. പി | By : Web Desk

 ടി.ജെ ജോസഫ്

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി  നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്,പതിനൊന്നാം പ്രതി, മൊയ്തീൻ,പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവർക്ക് മൂന്ന് വർഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ ടി.ജെ ജോസഫിന്  നൽകണം.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.

കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ്  ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Advertising
Advertising

രണ്ടാം പ്രതി സജിൽ 2,85,000 രൂപയും എം.കെ നാസറും നജീബും ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ വീതവും പിഴ ഒടുക്കണം. കേസിലെ മറ്റ് പ്രതികളായ എം.കെ നൗഷാദ്, പി എം അയൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവർക്ക്  ഇരുപതിനായിരം രൂപ വീതം പിഴ നല്‍കണം. ഈ മൂന്ന് പ്രതികൾകും ശിക്ഷ ഇളവ് ചെയ്ത് നൽകുന്നതിനായി അപ്പീലിനുള്ള സമയം അനുവദിച്ചു. മൂവർക്കും ജാമ്യത്തിൽ തുടരാം.

കുറ്റകൃത്യം നടത്തിയ പ്രതികൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ശിക്ഷാ വിധിയിലൂടെ കോടതി നടത്തിയത്. കുറ്റകൃത്യം നടന്നതോടെ സംസ്ഥാനത്തെ മതസൗഹാർദത്തിന് പോറലേറ്റു. അധ്യാപകൻ ചെയ്തത് മതനിന്ദയാണെന്ന് സ്വയം പ്രഖ്യാപിച്ചാണ് മതഗ്രന്ഥ പ്രകാരം പ്രതികൾ ശിക്ഷ നടപ്പാക്കിയത്. ഇത് പ്രാകൃത പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന് മുൻപും ശേഷവും പ്രൊഫസർ ടിജെ ജോസഫ് കടന്നു പോയ മാനസികാവസ്ഥ വിവരിക്കാൻ കഴിയാത്തതാണെന്നും കോടതി പറഞ്ഞു.

ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ച്  തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലാണ് 13 വർഷങ്ങൾക്കിപ്പുറം കോടതി രണ്ടാം ഘട്ട ശിക്ഷാ വിധി പ്രഖ്യാപിക്കാൻ പോകുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും ബുധനാഴ്ച തെളിഞ്ഞിരുന്നു. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 

12 പേരുടെ പ്രതിപ്പട്ടികയാണ് എന്‍.ഐ.എ സമർപ്പിച്ചതെങ്കിലും പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് രണ്ടാം ഘട്ട ശിക്ഷാ വിധി നടക്കുന്നത്. 2010 മാർച്ചിലാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കുന്നത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയും കുറ്റകൃത്യത്തിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചെന്നും കുറ്റകൃത്യത്തിന് മുൻപും ശേഷവും പ്രാദേശിക സഹായം ലഭിച്ചുവെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News