പരസ്യ വിമർശനം: കെ.എം ഷാജി സാദിഖലി തങ്ങളുമായി ഫോണിൽ സംസാരിച്ചു

പരസ്യപ്രസ്താവനയിൽ വിശദീകരണം തേടാനിരിക്കെയാണ് ഷാജി തങ്ങളെ വിളിച്ചത്

Update: 2022-09-17 05:14 GMT
Advertising

മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണിൽ സംസാരിച്ചു. പരസ്യപ്രസ്താവനയിൽ മുസ്‍ലിം ലീഗ് വിശദീകരണം തേടാനിരിക്കെയാണ് ഷാജി തങ്ങളെ വിളിച്ചത്. വരും ദിവസങ്ങളിൽ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടി പുനഃസംഘടന നടക്കാനിരിക്കെ നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങൾ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

പാർട്ടി പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിരുന്നില്ലെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. എന്നാൽ പാർട്ടി സമിതികളിൽ വിമർശനങ്ങളുണ്ടാകും, അതിന് കൂടിയുള്ള ഇടമാണെന്നായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞിരുന്നത്.

സംസ്ഥാന പ്രവർത്തക സമിതിയോഗത്തിന് ശേഷം സാദിഖലി തങ്ങളുമായി സംസാരിച്ചെന്ന തെറ്റായ പ്രസ്താവന സംബന്ധിച്ച വിശദീകരണവും ഷാജിക്ക് നല്‍കേണ്ടിവരും. ലീഗിനകത്തെ പി.കെ കുഞ്ഞാലിക്കുട്ടി - കെ.എം ഷാജി പോരിന്‍റെ ഭാഗമായാണ് പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സി.പി.എമ്മുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്ന കുഞ്ഞാലിക്കുട്ടിയെ പാർട്ടിക്കകത്ത് നേരിട്ടും പുറത്ത് പരോക്ഷമായും എതിർക്കുകയാണ് ഷാജിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. കെ.എം ഷാജിയുടെ പരസ്യ വിമർശങ്ങള്‍ ആയുധമാക്കി നേതൃത്വം മുഖേന ഷാജിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് മറുപക്ഷം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. മെമ്പർഷിപ്പ് കാമ്പയിനോടെ തുടങ്ങുന്ന പാർട്ടി പുനഃസംഘടനയിലും പാർട്ടിക്കകത്തെ പോര് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.


Full View

KM Shaji spoke to Sadiqali shihab thangal on phone

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News