സി. ദാവൂദിനെതിരെ സിപിഎമ്മിൻ്റെ കൈവെട്ട് മുദ്രാവാക്യം: മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയെ അപലപിക്കുന്നു; കൊടിക്കുന്നിൽ സുരേഷ് എംപി

കുറ്റവാളികളായ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍കൊണ്ട് വന്ന് കർശന നടപടികള്‍ സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു

Update: 2025-07-12 16:17 GMT
Editor : rishad | By : Web Desk

ആലപ്പുഴ: മാധ്യമപ്രവർത്തകനും മീഡിയവൺ മാനേജിങ് എഡിറ്ററുമായ സി. ദാവൂദിനെതിരെ വണ്ടൂരിൽ സിപിഎം പ്രവർത്തകർ നടത്തിയ ‘കൈവെട്ട്’ കൊലവിളി, മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള ഇത്തരം ഭീഷണിയെ ഒരു ജനാധിപത്യ രാജ്യത്ത്, യോജിച്ച നിലപാടായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിൽ പ്രധാനമാണെന്നും, ആ പ്രാധാന്യം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ നിലപാടിനെയും അതിജീവിക്കേണ്ടതുണ്ടെന്നും സുരേഷ് എംപി വ്യക്തമാക്കി.

Advertising
Advertising

''നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തോട് സിപിഎം നേതൃത്വവും, അവരുടെ അനുഭാവമുള്ള ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകനെതിരെ സ്ഥാപിത താല്പര്യങ്ങളുടെ വെളിച്ചത്തിൽ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നതും വ്യക്തിപരമായ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതും കേരളം നിരീക്ഷിക്കുന്നുണ്ട്.

തങ്ങളുടെ നടപടികൾക്ക് വിമർശനം പോലും സഹിക്കാനാകാത്ത വിധം  ഇടതുപക്ഷത്തിലെ ഒരു വിഭാഗം പരാജയഭീതിയില്‍ മുങ്ങിയിരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ കൈവെട്ട് മുദ്രാവാക്യം. വിമർശനം സഹിക്കേണ്ടതും അതിന് ഉത്തരം കൃത്യമായി നൽകേണ്ടതുമാണ് രാഷ്ട്രീയ നിലപാടുകളുടെ മാർഗരേഖ. അതിന് പകരം ഭീഷണിയിലേക്ക് പോകരുത്'' – സുരേഷ് എംപി പറഞ്ഞു. 

ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതെ പൊലിസ് അനാസ്ഥ കാണിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളായ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നില്‍കൊണ്ട് വന്ന് കർശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News