കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ ആരംഭിച്ചു; പ്രതികൾ ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരായ 16 പേർ

2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്

Update: 2025-07-02 05:17 GMT
Editor : നബിൽ ഐ.വി | By : Web Desk

മലപ്പുറം: മലപ്പുറം കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു. തിരൂർ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ.

2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. മതം മാറിയതിന്റെ പേരിൽ ഫൈസലിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കുറ്റപത്രം. ഫൈസലിന്റെ ബന്ധു ഉൾപ്പെടെ 16 ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരാണ് കേസിലെ പ്രതികൾ. അറസ്റ്റിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.

മലപ്പുറം ഡിവൈഎസ്പി ആയിരുന്ന പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. ആദ്യം നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ശ്രീധരൻ പിന്മാറിയതും തുടർന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാല താമസവുമാണ് വിചാരണ നടപടികൾ വൈകാൻ കാരണമായത്.

കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യ ഫസ്ന ഹൈക്കോടതിയിൽ നൽകിയ ഹരജിക്ക് പിന്നാലെ അഡ്വ. കെ. കുമാരൻ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കാൻ ഹൈക്കോടതി സർക്കാറിന് നിർദേശം നൽകി. 2020 ജനുവരിയിൽ മഞ്ചേരി ജില്ലാ കോടതിയിൽ നിന്ന് കേസ് തിരൂർ സബ്ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു. 200ലധികം സാക്ഷികളുള്ള കേസിലെ ഒന്നാം സാക്ഷിയുടെ പ്രഥമ വിസ്താരം പൂർത്തിയായി. വിചാരണ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനാകും എന്ന പ്രതീക്ഷയിലാണ് ഫൈസലിന്റെ കുടുംബവും ആക്ഷൻ കമ്മിറ്റിയും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News