കോഴിക്കോട് മെഡിക്കൽ കോളേജിൽ റിപ്പോർട്ടർക്ക് നേരെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ. പ്രതിഷേധിച്ചു

' മാധ്യമപ്രവർത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയമാണ്'

Update: 2022-08-31 13:26 GMT
Advertising

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ വച്ച് പത്രറിപ്പോർട്ടർക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മുഖ്യകവാടത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരും ഒരു സംഘം ആർക്കാരുമായുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനാണ് ക്രൂരമായ മർദ്ദനമേറ്റത്. സംഘർഷത്തിന്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കവേ ഒരുകൂട്ടം അക്രമികൾ ഷംസുദ്ദീനെതിരെ തിരിയുകയായിരുന്നു. കണ്ണട അടിച്ചുപൊട്ടിക്കുകയും കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും അക്രമം തുടർന്നു. തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് പോലീസ് സറ്റേഷനിലേക്ക് ഓടിക്കയറിയതിനാലാണ് ഷംസുദ്ദീന്റെ ജീവൻ രക്ഷപ്പെട്ടത്. നെഞ്ചിനും വയറിനും മർദ്ദനമേറ്റ ഷംസുദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

പതിനായിരങ്ങളുടെ ആശ്വാസകേന്ദ്രമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുണ്ടാവിളയാട്ടം നടത്തുന്ന അക്രമികളെ നിലയ്ക്ക് നിർത്തേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമാണ്. ഇത്തരം നിയമലംഘനങ്ങളെ അധികാരികൾക്ക് മുന്നിലെത്തിക്കുക എന്ന കടമ നിർവഹിക്കുന്ന മാധ്യമപ്രവർത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയമാണ്. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Kozhikode district committee of the Kerala Journalists' Union protested against the mob attack on the newspaper reporter in front of the Medical College Hospital.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News