കോഴിക്കോട് സമാന്തര ആർ.ടി ഓഫീസ് തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ് സജിത്ത് എന്നിവർക്കാണ് സസ്‌പെൻഷൻ

Update: 2022-09-17 12:34 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം സമാന്തര ആർ.ടി ഓഫീസ് കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ് സജിത്ത് എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവർ ഒപ്പിട്ട രേഖകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. തുടർന്നാണ് നടപടി.

145 രേഖകളാണ് ചേവായൂരിലെ റീജിയണൽ ആർടി ഓഫീസിന് സമീപത്തെ കടയിൽ നിന്ന് കണ്ടെത്തിയത്. ജോയിന്റ് ആർടിഒമാർ ഒപ്പിട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവയിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌.

വ്യാജമായി നിർമിച്ച രേഖകളും കടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവരെ വിജിലൻസ് ചോദ്യംചെയ്യും. വാഹനങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള രേഖകളടക്കമുള്ളവയാണ് വിജിലൻസ് കണ്ടെത്തിയത്. ഈ രേഖകൾ എങ്ങനെ കടയിലെത്തിയെന്നത് വിജിലൻസ് പരിശോധിക്കും. സംഭവത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസും മോട്ടോർ വാഹനവകുപ്പും വിലയിരുത്തുന്നത്.

കടയിൽ ആർ.ടി ഓഫീസ് രേഖകൾ കണ്ടെത്തിയ സംഭവത്തിൽ ക്രമക്കേടുണ്ടായെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഇന്നലെ പറഞ്ഞിരുന്നു. വിജിലൻസ് പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസിസ്റ്റന്റ് ട്രാൻസ്‌പോർട് കമ്മീഷണർ ആണ് അന്വേഷിക്കുക. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News