ഗസ്റ്റ് ഹൗസിലല്ല, ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍

സംഘിവൽക്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്.എഫ്.ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ

Update: 2023-12-18 06:35 GMT
Editor : Jaisy Thomas | By : Web Desk

കെ.ടി ജലീല്‍

Advertising

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ അടിയന്തരമായി കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല ഗവര്‍ണര്‍ താമസിക്കേണ്ടതെന്നും കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിർക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജലീലിന്‍റെ കുറിപ്പ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. കേന്ദ്ര സർക്കാർ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം. കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിർക്കണം. സംഘിവൽക്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്.എഫ്.ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ.

അതേസമയം എസ്.എഫ്.ഐ പ്രതിഷേധം നിലനില്‍ക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും  ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്.എഫ്.ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിൽ ആണ് സർവകലാശാല ക്യാമ്പസ്.

വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News