ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം പരിശീലന കളരി കൂടിയാണ്-കെ.ജെ ഷൈൻ

''ജനങ്ങൾ വിജയിപ്പിച്ചപ്പോഴാണ് ഹൈബി അറിയപ്പെട്ടത്. ജനങ്ങളാണ് ആളുകളെ അറിയുന്നവരും അല്ലാത്തവരുമാക്കുന്നത്. ആ ഒരു അവസരം അവർ എനിക്കു തരുമെന്നാണു വിശ്വസിക്കുന്നത്.''

Update: 2024-03-26 08:36 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പരിശീലന കളരി കൂടിയാണെന്ന് എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ ഷൈൻ. വോട്ട് ചോദിച്ച് ഇറങ്ങുമ്പോൾ ജനങ്ങളിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു. ജയിക്കാൻ വേണ്ടി തന്നെയാണ് മത്സരിക്കുന്നതെന്നും മീഡിയവൺ 'ദേശീയപാത'യിൽ ഷൈൻ പറഞ്ഞു.

''വനിതാ സ്ഥാനാർഥി എന്ന നിലയിലുള്ള ഗുണമുണ്ട്. വോട്ടർമാരിൽ പകുതിയിലേറെയും വനിതകളാണ്. പാർലമെന്റിലും നിയമസഭയിലുമെല്ലാം ഞങ്ങളുടെ സാന്നിധ്യം വളരെ തുച്ഛമാണ്. പത്തോ ഇരുപതോ ശതമാനമേയുള്ളൂ. ജനസംഖ്യയിൽ പകുതിയിലധികം വരുന്നത് സ്ത്രീകളാണ്. അമ്മ, സഹോദരി എന്നൊക്കെയുള്ള നിലകളിൽ എല്ലാവരെയും പരിഗണിക്കുകയും പരിഗണിക്കാൻ കഴിയുകയും ചെയ്യുന്ന, അതിനു മാനസികമായും വൈകാരികമായും കഴിവുള്ളവരുമാണ് സ്ത്രീകൾ. ഈ രാജ്യത്തിന്റെ നിയമനിർമാണത്തിനകത്ത് അവർക്കു വേണ്ടത്ര പരിഗണനയില്ല എന്നു പറയുന്നത് അവരുടെ അവസ്ഥ വ്യക്തമാക്കുന്നതാണ്.''-ഷൈൻ പറഞ്ഞു.

ജീവിക്കുന്ന ഓരോ നിമിഷവും പഠിക്കാനുള്ള അവസരങ്ങളാണ്. ഇവിടെ പരാജയപ്പെടാൻ വേണ്ടിയല്ല ഞാൻ നിൽക്കുന്നത്. എന്റെ ജനങ്ങൾ എന്നെ ഉൾക്കൊള്ളും. ഞാൻ മൂന്നു തവണയായി നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ കൗൺസിലറാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്നു. എന്റെ വാർഡും പക്കാ യു.ഡി.എഫ് ഭൂരിപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ്.

ചെറുപ്പക്കാരുടെയും മധ്യവയസ്‌കരുടെയും പ്രായമായവരുടെയുമെല്ലാം അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയാണു മുന്നോട്ടുപോകുന്നത്. പത്തിരുപത്തഞ്ചു വർഷമായി താഴേതലത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. പോസ്റ്റർ ഒട്ടിച്ചുനടക്കുന്നു. ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ എല്ലാവരും അറിയപ്പെടണമെന്നില്ലല്ലോ. ജനങ്ങളാണ് അതു തീരുമാനിക്കുന്നത്.

ഹൈബി ജനങ്ങൾ വിജയിപ്പിച്ചപ്പോൾ ആണ് അറിയപ്പെട്ടത്. ജനങ്ങളാണ് ആളുകളെ അറിയുന്നവരും അല്ലാത്തവരുമാക്കുന്നത്. ആ ഒരു അവസരം അവർ തനിക്കു തരുമെന്നാണു വിശ്വസിക്കുന്നതെന്നും കെ.ജെ ഷൈൻ കൂട്ടിച്ചേർത്തു.

Full View

Summary: Lok Sabha election candidacy is also a training ground - KJ Shine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News