ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും

സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്

Update: 2024-02-21 02:01 GMT

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും

സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്. അതിലും ചില മാറ്റങ്ങള്‍ നാളത്തോടെ ഉണ്ടായേക്കും.

Advertising
Advertising

രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും, വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ കോട്ട തിരിച്ചുപിടിക്കാൻ ഇറങ്ങും.

കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ ശുപാർശ. പക്ഷെ ടിവി രാജേഷിന്‍റെ പേര് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങും.

പൊന്നാനിയിൽ കെ ടി ജലിൽ മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ താൽപര്യം,വി വസീഫ് ,വിപി സാനും എന്നീ പേരുകളും സംസ്ഥാനനേതൃത്വത്തിന് മുന്നിലുണ്ട്.അപ്രതീക്ഷിത സ്ഥാനാർത്ഥി വന്നാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് വി പി സാനു,അബ്ദുള്ള നവാസ്, അഫ്സല്‍ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. സാജു പോള്‍ ,കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പാ ദാസ് എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്..

കൊല്ലം മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രനെ നേരിടാൻ എം മുകേഷിനെയാണ് ജില്ലയിലെ പാർട്ടി നിർദ്ദേശിക്കുന്നത്.എന്നാല്‍ ഐഷാ പോറ്റിയുടെ പേര് സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും.

ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.എറണാകുളത്ത് പൊതു സ്വതന്ത്രനെയാണ് പാർട്ടി ചിന്തിക്കുന്നത്.യേശുദാസ് പറപ്പള്ളി,കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നിവരുടെ പേരും ഉണ്ട്.സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

മൂന്ന് വനിതകള്‍ എങ്കിലും സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്നാണ് വിവരം.പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെയും, സംസ്ഥാന കമ്മിറ്റിയുടെയും, കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരത്തിന് പിന്നാലെ ഈ 27ന് സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിക്കും

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News